ഫിറോസ് ഹസ്സന്‍
മുത്തങ്ങ സമരം ആദിവാസികളുടെ സ്വയം ഭരണം സ്ഥാപിച്ചോ? അത് ആദിവാസികളുടെ ഭൂപ്രശനം പരിഹരിച്ചോ? മുത്തങ്ങ സമരം ആദിവാസികളുടെ സാമൂഹിക -സാമ്പത്തിക സാഹചര്യങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കിയോ ?
ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും ഇന്ന് വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. പക്ഷെ പോലീസ് ഇടിച്ചു കലക്കിയ സി.കെ.ജാനുവിന്റെ അതിദയനീയമായ ആ മുഖം വീണ്ടും മലയാളികളുടെ ഓര്‍മ്മയിലേക്ക് കൊണ്ടു വരികയാണ് ഈയിടെ സി.കെ.ജാനുവും, ഗീതാനന്ദനും, സാറാജോസഫ്, സിവിക് ചന്ദ്രന്‍ എന്നീ സാംസ്‌കാരിക ബുദ്ധി ജീവികള്‍ക്കൊപ്പം ചേര്‍ന്ന് അരുന്ധതി റോയ്‌ക്കെതിരായി ഡല്‍ഹിയില്‍ ചെന്ന് നടത്തിയ പ്രസ്താവന.
ഒരു പക്ഷെ കേരളത്തിലെ ആദിവാസി സമൂഹത്തിന്റെ അത്യുജ്ജ്വലമായ ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് എന്നതിനേക്കാളുമെല്ലാമപ്പുറം നാളെ മുത്തങ്ങ ഓര്‍മ്മിക്കപ്പെടുക ആദിവാസി സമൂഹത്തോട് സര്‍ക്കാരും കേരളീയ പൊതു സമൂഹവും, മാധ്യമങ്ങളും അനുവര്‍ത്തിച്ചു പോരുന്ന നിലപാടുകളുമായി ബന്ധപ്പെട്ടായിരിക്കാനാണ് സാധ്യത.
4 മുതല്‍ 11വരെ പേര്‍ മുത്തങ്ങയില്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് പിറ്റേന്നത്തെ മലയാള പത്രങ്ങള്‍ നേരം പുലരുമ്പോള്‍ മലയാളികളെ വിശ്വസിപ്പിച്ചത്. എന്നിട്ടും ഹര്‍ത്താലുകളുടെ സ്വന്തം നാടായ കേരളത്തില്‍ പ്രഖ്യാപിക്കപ്പെട്ട ഒരു ഹര്‍ത്താലും നടപ്പിലാക്കപ്പെട്ടില്ല. ആ ദിവസങ്ങളില്‍ പറയത്തക്ക പ്രസ്താവനകളോ, പ്രതിഷേധങ്ങളോ മറ്റോ കണ്ടില്ല. സെക്രട്ടറിയേറ്റ് നടയില്‍ ജാനുവിനും ഗീതാനന്ദനുമൊപ്പം പാട്ടു പാടാനും നൃത്തമാടാനും ഇലയിട്ടു സദ്യയുണ്ണാനും കൂടെയുണ്ടായിരുന്ന സാംസ്‌കാരിക ബുദ്ധി ജീവികളെയും നാം കണ്ടില്ല. അതേ, അനുഭാവവും അനുതാപവുമൊക്കെ ഒരു പ്രത്യേക സ്ഥലത്തു വെച്ചു വഴി പിരിഞ്ഞു പോകുകയായിരുന്നു.
അമ്പും വില്ലും ഏന്തി യുദ്ധ സജ്ജരായെന്നപോലെ നില്‍ക്കുന്ന ആദിവാസികളുടെ ചിത്രങ്ങളും ”അനുവാദമില്ലാതെ പ്രവേശനമില്ല” എന്ന ബോര്‍ഡും മുത്തങ്ങയുടെ മുഖമുദ്രയായത് കേരളത്തിലെ സാംസ്‌കാരിക -പരിസ്ഥിതി ബുദ്ധിജീവികളെ കുറച്ചൊന്നുമല്ല പ്രകോപിപ്പിച്ചത്. ഒരുവേള ഇവരിറക്കിയ പ്രതിഷേധ പ്രസ്താവന എ.കെ.ആന്റണിയുടെ പോലീസിന് മുത്തങ്ങ അടിച്ചമര്‍ത്താനുള്ള അനുവാദപത്രമായി മാറുകയായിരുന്നു. ഒപ്പം LTTE, Peoples War Group, തീവ്രവാദം, തുടങ്ങിയ മാധ്യമ വിശേഷണങ്ങളും മുത്തങ്ങയെ ചോരയില്‍ മുക്കി കൊല്ലാനുള്ള ന്യായീകരണമായി.
പക്ഷെ ” Mr.ആന്റണി താങ്കളുടെ കയ്യില്‍ രക്തമുണ്ട് ” എന്ന അരുന്ധതി റോയിയുടെ ഇടിമുഴക്കം പോലുള്ള ആ ശബ്ദം കേരളീയ മധ്യവര്‍ഗ്ഗത്തിനും ബുദ്ധിജീവികള്‍ക്കും കുറ്റകരമായ ആ ആലസ്യത്തില്‍ നിന്നും വിട്ടൊഴിയാനുള്ള പ്രേരണയാവുകയായിരുന്നു.
അവ്യക്തതകളും ഇരുമ്പുമറകളും എക്കാലവും ഭരണകൂടത്തിന്റെ കൂടപിറപ്പായിരിന്നിട്ടുണ്ട്. തീവ്രവാദികള്‍, കൊടും ഭീകരര്‍, നുഴഞ്ഞു കയറ്റക്കാര്‍, പുറമേ നിന്നു വന്നവര്‍, രാജ്യ രക്ഷ ഭീഷണി-അതിനുമപ്പുറത്തേക്ക് നമുക്ക് കാഴ്ച്ചകളില്ല, സിവില്‍ നിയമങ്ങളില്ല, മനുഷ്യാവകാശങ്ങളില്ല. എന്തിന് മുഖങ്ങള്‍ പോലുമില്ല. ഇരുണ്ട മധ്യകാല ഘട്ടത്തെ അനുസ്മരിപ്പിക്കുന്നവിധം തലയും മുഖവും കറുത്ത തുണി കൊണ്ട് ചുറ്റിക്കെട്ടിയ കുറേ ശരീരങ്ങള്‍ നമുക്ക് മുമ്പില്‍ നിര്‍ത്തി ഒരേ ഭാഷയില്‍ നമ്മോടു സംസാരിച്ചുകൊണ്ടിരിക്കുകയാണ് സര്‍ക്കാരും, പോലീസും മാധ്യമങ്ങളും. വെളിച്ചം കടക്കാതെ നിഗൂഢമാക്കി വിലക്കപ്പെട്ട ഈ മേഖലകളിലേക്ക് വെളിച്ചം കൊണ്ടുവരിക എന്ന ഏതൊരു ജനാധിപത്യ വിശ്വാസിയുടേയും മനുഷ്യാവകാശ ദൗത്യം തന്നെയാണ് 2003ല്‍ മുത്തങ്ങയില്‍ അരുന്ധതി നിര്‍വ്വഹിച്ചതെങ്കില്‍ 2010ല്‍
ദണ്‌ഡേവാഡയില്‍ നിറവേറ്റിയത്. ആ വെളിച്ചം പുറത്തു കൊണ്ടു വന്ന സത്യങ്ങള്‍ ഒരു പക്ഷേ
ഭരണകൂടത്തിന് രുചിക്കുന്ന തരത്തില്‍ അല്ലായിരുന്നിരിക്കാം. ചിദംബരത്തിന്റെയും സിവിക് ചന്ദ്രന്റേയും താല്‍പര്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും അത് എതിരു നിന്നിട്ടുമുണ്ടാകാം.
അതേ, ഗീതാനന്ദനും ജാനുവും സെക്രട്ടേറിയേറ്റ് നടക്കല്‍ നിന്നും മുത്തങ്ങ കാടുകളിലേക്ക് കുടിലുകള്‍ മാറ്റിക്കെട്ടുമ്പോള്‍ കൈവിട്ടു പോയ സാംസ്‌ക്കാരിക ബുദ്ധിജീവികളെ പോലെ 2003ല്‍ നിന്നും 2010ലേക്ക് എത്തുമ്പോള്‍ അസ്വീകാര്യമായി മാറുകയാണ് അരുന്ധതി റോയ്.
യഥാര്‍ത്ഥത്തില്‍ അരുന്ധതിറോയ് മാവോയിസ്റ്റുകളുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി അവതരിച്ചിട്ടുണ്ടോ? അടുത്ത കാലത്തായി മാവോയിസ്റ്റ് വിഷയവുമായി ബന്ധപ്പെട്ടുകൊണ്ട് പുറത്തു വന്ന അരുന്ധതി റോയുടെ ലേഖനങ്ങള്‍, അഭിമുഖങ്ങള്‍ തുടങ്ങിയവ പിന്തുടരുന്ന ഏതൊരാള്‍ക്കും ഈ അഭിപ്രായം ഉണ്ടാകുമെന്നു തോന്നുന്നില്ല. മാര്‍ക്‌സിസ്റ്റ് ആശയ ശാസ്ത്രത്തോടു തന്നെയുള്ള അവരുടെ വിയോജിപ്പു പോലും അവര്‍ ഈ ലേഖനങ്ങളില്‍ പലയിടത്തും തുറന്ന് പ്രകടിപ്പിച്ചിട്ടുമുണ്ട്.
അസത്യങ്ങളും അങ്ങേയറ്റത്തെ അസൂയാസഹജമായ കടുംപിടുത്തങ്ങളും മാത്രം നിറഞ്ഞ ഈ പ്രസ്താവന സത്യത്തില്‍ ആരോടൊക്കെയോ ഉള്ള വൈരാഗ്യ പ്രകടനം മാത്രമായേ വിലയിരുത്താനാകൂ.
പ്രസ്താവന പറയുന്നു. ”മധ്യപൂര്‍വ്വേന്ത്യയിലെ പ്രശ്‌നം M.O.U വാദികളുമായുള്ളതാണ് മാവോയിസ്റ്റുകളുമായ് ഈ പ്രശ്‌നത്തിന് യാതൊരു ബന്ധവുമില്ല…. കോര്‍പറേറ്റു ഖനനത്തിനോ അത് പ്രതിനിധീകരിക്കുന്ന നവകൊളോണിയല്‍ വികസന നയത്തിനോ എതിരാണോ മാവോയിസ്റ്റുകള്‍ ? .”
കോര്‍പറേറ്റുകളടെ ഖനന പദ്ധതികള്‍ക്ക് ഏറ്റവും വലിയ തടസം മാവോയിസ്റ്റുകളാണെന്ന കാര്യത്തില്‍ മന്‍മോഹന്‍സിംഗിനോ സാക്ഷാല്‍ ചിദംബരത്തിനോ ഇല്ലാത്ത സംശയം സാറാ ജോസഫിനും സിവിക് ചന്ദ്രനും മാത്രം ഉണ്ടാകുന്ന ഈ പ്രതിഭാസത്തെ വേണമെങ്കില്‍ ഒരു ഗവേഷണ വിഷയമായി എടുക്കാവുന്നതാണ്.
പ്രസ്താവന തുടരുന്നു. ”ആദിവാസി മേഖലയിലെ ഖനികള്‍ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കുന്നതിനെതിരെ ആദിവാസികള്‍ സുദീര്‍ഘവും രൂക്ഷവുമായ പോരാട്ടത്തിലാണ്. മാവോവാദികള്‍ക്ക് മുമ്പ് എന്തിന് സാക്ഷാല്‍ മാവോ ജനിക്കുന്നതിനു മുമ്പ് ആരംഭിച്ച ആദിവാസി പോരാട്ടങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഛത്തിസ്ഗഡിലും ജാര്‍ഘണ്ടിലും മറ്റും നടക്കുന്നത്. ഈ സമരത്തില്‍ ആദിവാസികള്‍ക്ക് മാവോയിസ്റ്റുകളുടെ രക്ഷാകര്‍തൃത്വം ആവശ്യമില്ല.”
ആദിവാസി പോരാട്ടങ്ങള്‍ സുദീര്‍ഘമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒപ്പം തന്നെ അവ വ്യവസ്ഥാപിതമോ നിയമവിധേയമോ ആയ നിരായുധ സമരങ്ങളായിരുന്നില്ല എന്നു കൂടി ഓര്‍മിക്കേണ്ടതുണ്ട്. ബ്രിട്ടീഷുകാര്‍ക്കും മറാത്തികള്‍ക്കുമെതിരായി 1774 ല്‍ ബസ്തറില്‍ നടന്ന ഹല്‍ബകലാപ മുതല്‍ 1910 ഗുണ്ടാദറിന്റെ നേതൃത്വത്തില്‍ നടന്ന ഐതിഹാസികമായ ഭൂംക്കല്‍ കലാപം വരെ ഉള്ളവ പുറമേ നിന്നും ആദിവാസികള്‍ക്ക് മേല്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിച്ച ചൂഷണ വ്യവസ്ഥകള്‍ക്കെതിരെ അവര്‍ എന്തുമാത്രം ജാഗ്രതയോടെ നിലയുറപ്പിച്ചിരുന്നു വെന്നതിന്റെ വ്യക്തമായ തെളിവുകള്‍ ആണ്. അതേ സമയം തന്നെ ബ്രിട്ടീഷാനന്തര ഇന്ത്യയില്‍ ഇന്ന് ബസ്തറിലും ജാര്‍ഘണ്ടിലും മറ്റും നടക്കുന്ന പോരാട്ടങ്ങളില്‍ ആദിവാസികള്‍ക്ക് ഒരു സഖ്യകക്ഷിയായി മാവോയിസ്റ്റുകള്‍ കൂടെയുണ്ടെന്നുള്ളതും യാഥാര്‍ത്ഥ്യം തന്നെയാണ്. മാവോയിസ്റ്റ് കേഡര്‍മാരില്‍ ബഹുഭൂരിപക്ഷവും ആദിവാസികളാണെന്ന സത്യവും ആരും നിഷേധിക്കുമെന്നു തോന്നുന്നില്ല. മാത്രമല്ല ചരിത്രത്തില്‍ നാളിതുവരെ നടന്നിട്ടുള്ള പല ആദിവാസി പോരാട്ടങ്ങളിലും ആദിവാസികള്‍ മറ്റു വിഭാഗങ്ങളുമായി കൂട്ടു ചേര്‍ന്നതായി കാണാവുന്നതാണ്.1857 ലെ സ്വാതന്ത്രസമരത്തിലും ബസ്തര്‍ കേന്ദ്രമായി ആദിവാസികള്‍ പോരാടിയിരുന്നു അതിനു ശേഷം നടന്ന പല കലാപങ്ങളിലും സവര്‍ണ വിഭാഗങ്ങളില്‍ നിന്നു പോലുമുള്ള സ്വതന്ത്രസമര സേനാനികളുടെ പിന്തുണയും ആദിവാസികള്‍ക്കുണ്ടായിരു ന്നുവെന്ന വസ്തുതയും നിഷേധിക്കാനാകില്ല.
എന്നാല്‍ ആദിവാസികളുടെ സമര പോരാട്ടങ്ങള്‍ക്ക് മാവോയിസ്റ്റുകളുടെ പിന്തുണ ആവശ്യമില്ലെന്ന സിവിക്ക് ചന്ദ്രന്റെയും സാറാജോസഫിന്റെയും തിട്ടൂരങ്ങള്‍ ഒരര്‍ത്ഥത്തില്‍ ‘ബാഹ്യ’ ഇടപെടലായി മാത്രമേ കാണാനാകൂ. മധ്യ ഇന്ത്യയിലെ ഗോണ്ടികളുടെ സമര പോരാട്ടങ്ങള്‍ ആരുടെയൊക്കെ പിന്തുണയിലാണ് നടക്കേണ്ടതെന്ന് നിശ്ചയിക്കാന്‍ കേരളത്തില്‍ നിന്നുമുള്ള ഈ ‘ബുദ്ധിജീവി’കള്‍ക്ക് ആരാണ് അധികാരം കൊടുത്തിരിക്കുന്നത്. ഇനി വേണമെങ്കില്‍ ആദിവാസി പോരാട്ടങ്ങളുടെ ഈ വിധത്തിലുള്ള രക്ഷാകര്‍തൃത്വം ഏറ്റെടുത്തു പ്രസ്താവന ഇറക്കല്‍ കത്തോലിക്കക്കാരിയായ സാറാ ജോസഫിനു എന്താണവകാശം എന്നും ചോദിക്കാവുന്നതേയുള്ളൂ.
തീര്‍ച്ചയായും ചത്തിസ്ഗഡിലും മറ്റു ആദിവാസി മേഖലകളിലുമെല്ലാം മാവോയിസ്റ്റുകളല്ലാത്ത നിരവധി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു എന്നത് ശരി തന്നെയാണ്. പക്ഷെ അതിനൊരിക്കലും മാവോയിസ്റ്റുകള്‍ തടസമാകുന്നതായി നമുക്ക് അറിവില്ല. ഗാന്ധിയനായ ഹിമാന്‍ശു കുമാറിന്റെ ”വനവാസിചേതനാ”ആശ്രമം തകര്‍ത്തത് മാവോയിസ്റ്റുകളായിരുന്നില്ല. സര്‍ക്കാര്‍ സേന തന്നെയായിരുന്നു. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്ന ഡോ. ബിനായക് സെന്നിനെ പിടികൂടി തടവിലിട്ടിരുന്നതും
മലയാളിയായ അജയനെ തുറങ്കിലടച്ചതും ഇതേ സര്‍ക്കാര്‍ തന്നെയായിരുന്നു.
ഇനി മാവോയിസ്റ്റുകള്‍ ആദിവാസികളെ വഴിതെറ്റിക്കുന്നതായി സി.കെ.ജാനുവിനും ഗീതാനന്ദനും തോന്നുന്നുണ്ടെങ്കില്‍ ദണ്ഡകാരണ്യവനമേഖലകൂടി ഗോത്രമഹാസഭയുടെ പ്രവര്‍ത്തനമണ്ഡലമാക്കി വികസിപ്പിക്കുകയല്ലേ വേണ്ടിയിരുന്നത് ഡെല്‍ഹിയില്‍ ചെന്ന് പത്ര പ്രസ്ഥാവന കൊടുക്കലായിരുന്നില്ലല്ലോ.
ആദിവാസികളെ പരിചയാക്കുന്നു എന്നും തങ്ങളുടെ വര്‍ഗ്ഗസമരത്തിന് ആദിവാസികളെ ഇനധനമാക്കുന്നു എന്നുമൊക്കെയുളള ആരോപണങ്ങള്‍ കൃത്യമായി ഉന്നയിക്കുന്ന പ്രസ്ഥാവന പക്ഷെ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി എത്തിയ പതിനായിരക്കണക്കിനു വരുന്ന സര്‍ക്കാര്‍ സേനയുടെ സാന്നിധ്യവും അക്രമങ്ങളും കണ്ടില്ലെന്നു നടിക്കുകയാണ് അതേ സമയം മാവോയിസ്റ്റ് ഭീകരതയുടെ മറവില്‍ ആദിവാസി സമരങ്ങളെ അടിച്ചമര്‍ത്താന്‍ എളുപ്പമാകുന്നു എന്ന് പ്രഖ്യാപിക്കുക വഴി ഒരുതരത്തില്‍ ഭരണകൂട ഭീകരതയെ സാധൂകരിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നുമുണ്ട്.
ഇനി മാവോയിസ്റ്റുകള്‍ നടത്തിവരുന്ന സായുധ സമരത്തോടാണ് വിയോജിപ്പെങ്കില്‍ ആ രീതിയില്‍ പ്രഖ്യാപിക്കാനും പ്രകടിപ്പിക്കാനും തന്റേടം കാണിക്കുകയായിരുന്നു വേണ്ടിയിരുന്നത്.
പക്ഷേ അതിനുമുമ്പായി ജാനുവും ഗീതാനന്ദനും മുത്തങ്ങയില്‍ തടവുകാരനായി പിടിക്കപ്പെട്ട ശേഷം വെട്ടികൊലപ്പെടുത്തിയ വിനോദെന്ന പോലീസുകാരന്റെ പേരില്‍ കേരളീയ പൊതുസമൂഹത്തോട് മാപ്പ് ചോദിക്കണം. അക്കാരണത്താല്‍ കൊല ചെയ്യപ്പെട്ട ജോഗിയുടെ പേരില്‍ പോലീസ് തല്ലിച്ചതച്ച് ജീവഛവങ്ങളാക്കിയ ആദിവാസികളുടെ പേരില്‍ കേരളത്തിലെ ആദിവാസിജനതയോട് നിങ്ങള്‍ മാപ്പു ചോദിക്കേണ്ടിയിരിക്കുന്നു. ഇത്രയെങ്കിലും മാന്യത ജനങ്ങള്‍ നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.
തങ്ങള്‍ എന്തു തീരുമാനിക്കണം ആരുടെയൊക്കെ പിന്തുണ നേടിയെടുക്കണം എന്ന് സ്വതന്ത്രമായി തീരുമാനിക്കാനുള്ള ബുദ്ധിയും വിവേകവും ഗോണ്ടികള്‍ക്കുണ്ടെന്നതിനെ ചൊല്ലി ഒരു സംശയം പോലും ഈ ബുദ്ധിമാന്‍മാര്‍ക്കില്ല.അവര്‍ക്കു വേണ്ടി ചിന്തിക്കാനുള്ള ബാദ്ധ്യത ഇവര്‍ ഏറ്റെടുത്തിരിക്കുകയാണ്.വോട്ടു ചെയ്ത് തനിക്കിഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാനുള്ള ബുദ്ധി ഗോണ്ടികള്‍ക്കുണ്ടെന്ന് സര്‍ക്കാറിനു പോലും സംശയമില്ല.നാളെ മണ്ടന്‍മാരായ ഗോണ്ടികള്‍ക്കു യോജിച്ച ഭരണാധികാരികളെ തിരഞ്ഞെടുക്കാനുള്ള ബാദ്ധ്യതയും ഈ ബുദ്ധിമാന്‍മാര്‍ ഏറ്റെടുക്കുന്നതോടെ ആദിവാസി ജനത ഇവരോട് കൂടുതല്‍ കൃതജ്ഞതയുള്ളവരായിരിക്കും !!
പിന്‍കുറി 1
ഇന്ത്യയിലെ മറ്റെല്ലാ പ്രദേശങ്ങളേയും അപേക്ഷിച്ച് മലയാളികള്‍ക്ക് പ്രത്യേക നിലയും വിലയുമുളള ഒരു സ്ഥലമാണ് ദില്ലി കാരണം മറ്റൊന്നുകൊണ്ടുമല്ല എ.കെ.ആന്റണി, ജസ്റ്റിസ് ബാലകൃഷ്ണന്‍, എം.കെ. നാരായണന്‍. ജി.കെ. പിളള, ശശി തരൂര്‍, ഇ ശ്രീധരന്‍ തുടങ്ങിയ നിരവധി വ്യക്തിത്ത്വങ്ങള്‍ ഭരണ സിരാകേന്ദ്രങ്ങളിലും ഇങ്ങേയറ്റത്ത് സച്ചിദാനന്ദന്‍, അരുന്ധതി റോയി തുടങ്ങിയവരും കേരളത്തിന്റെ മുഖമുദ്രകളായി അവിടെയുണ്ടെന്നത് തന്നെയാണ്. ദയവു ചെയ്ത് ദില്ലിയില്‍ ചെന്ന് ഇത്തരത്തില്‍ വില കുറഞ്ഞ പ്രസ്ഥാവനകള്‍ ഇറക്കി (ഭാഗ്യത്തിന് അതാരും പ്രസിദ്ധീകരിച്ചില്ല) മലയാളികളെ അപമാനിക്കരുത് പ്ലീസ് . . . . . ..
പിന്‍കുറി 2
പരാജയപ്പെട്ടതെങ്കിലും 70കളിലെ നക്‌സലൈറ്റുകള്‍ക്ക് ബുദ്ധി വളരെ കൂടുതലായിരുന്നു എന്നൊരു പ്രചരണം കുറച്ചുനാളായി വ്യാപകമായിട്ടുണ്ട്. മറ്റാരുമല്ല ഇതിനു പുറകില്‍ 70കളിലെ നക്‌സലൈറ്റുകള്‍ തന്നെയാണ് എന്നതാണ് ഇതിന്റെ പ്രത്യേകത.